Sunday, June 20, 2010

പ്രവാസികളേ ഇതിലേ

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം. ARRIVAL. എല്ലാവരുടെയും കണ്ണുകള്‍ അവിടെ ഘടിപ്പിച്ചിരിക്കുന്ന ELECTRONIC BOARD ഇല്‍ ആണ്. AIR INDIA വിമാനം IX 434 ദുബായ് - കൊച്ചി DELAYED by 15min. അവിടെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ അച്ഛനെയോ അമ്മയെയോ മകനെയോ മകളെയോ മരുമകനെയോ അമ്മാവനെയോ സുഹൃത്തിനെയോ ഭര്‍ത്താവിനെയോ ഒക്കെയായി കാത്തിരിക്കുന്നു.

ഓരോ നിമിഷവും ഓരോ യുഗങ്ങളായി മാറുന്നു. വര്‍ഷങ്ങളായി കാത്തിരിക്കുന്നവരെ ഒരു 15 നിമിഷം കൂടി കാത്തിരിക്കാന്‍ ആര്‍ക്കും ക്ഷമയില്ല. പെട്ടെന്ന് DELAYED എന്നുള്ളത് ARRIVED എന്നായി. ഇതു വരെ കസേരകളിലും നിലത്തും മറ്റുമായി ഇരുന്നവരും അവിടെയും ഇവിടെയും ആയി ഉലാത്തി നിന്നവരും പുറത്തേക്കു വരുന്ന വഴിക്ക് ചുറ്റും പൊതിഞ്ഞു. CISF ജവാന്മാര്‍ അവിടെ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. പുറത്തേക്കുള്ള വഴി മുടക്കാത്ത രീതിയില്‍ എല്ലാവരെയും അവര്‍ മാറ്റി നിര്‍ത്തി. ഓരോരുത്തരായി യാത്രക്കാര്‍ പുറത്തേക്കു വന്നു തുടങ്ങി.

ആദ്യം ഒരു യാത്രക്കാരന്‍ ധൃതിയില്‍ ഇറങ്ങി വന്നു. ഒരു പ്രായം ചെന്ന സ്ത്രീയെ ലക്ഷ്യമായി ഓടി ചെന്നു. ആ സ്ത്രീ അയാളെ മാറോടടക്കിക്കൊണ്ട് ഏങ്ങലടിച്ചു കരഞ്ഞു. ആ കരച്ചിലിനിടയില്‍ കേള്‍ക്കാമായിരുന്നു - "അച്ഛന്‍ പോയി മോനെ".

ഒരു കോട്ടും സൂട്ടും ഇട്ട ഒരാള്‍ ഒരു ലാപ്ടോപ് ബാഗും പിടിച്ചു ഇറങ്ങി വന്നു. നേരെ അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ഹോണ്ട സിറ്റി ഇല്‍ കയറി പോയി.

അടുത്തതായി വന്ന ആളെ കണ്ടാല്‍ ഒരു 15 ദിവസമായി താടി ഒന്നും വടിക്കാത്ത പോലുണ്ടായിരുന്നു. കീറിപ്പറഞ്ഞ ഒരു നീല ബാഗ്‌ മാത്രമായിരുന്നു അയാളുടെ കയ്യില്‍ ഉണ്ടായിരുന്നത്. എല്ലാരുടെയും മുഖത്ത് അയാള്‍ തന്റെ മേലുള്ള സഹതാപം ദര്‍ശിച്ചു. ബുര്‍ഖ ധരിച്ച ഒരു സ്ത്രീ പൊടുന്നനെ തന്റെ മുഖം മറച്ചിരുന്ന തുണി പൊക്കി ഓടിച്ചെന്നു അയാളുടെ കൈകളില്‍ മുഖം വച്ചു കരഞ്ഞു. 

ഇപ്പോള്‍ യാത്രക്കാര്‍ കൂട്ടം കൂട്ടമായി പുറത്തേക്കു വന്നു തുടങ്ങി. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുമ്പോള്‍ കാത്തു നില്‍ക്കുന്നവര്‍ ആരവങ്ങള്‍ മുഴക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും അന്വേഷണങ്ങള്‍. വിശേഷം പറച്ചിലുകള്‍. അതിനിടയില്‍ ഒരു പയ്യന്‍ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു - "അമ്മേ, ദേ അച്ഛന്‍". ആ കൊച്ച് തന്റെ അച്ഛന്റെ അടുത്തേക്ക് ഓടി. CISF ജവാന്മാര്‍ ആദ്യം തടയാന്‍ ഭാവിച്ചെങ്കിലും തടഞ്ഞില്ല. അവന്‍ തന്റെ അച്ഛന്റെ ട്രോളിയില്‍ പെട്ടികള്‍ക്കു മുകളില്‍ ഇരിപ്പുറപ്പിച്ചു. ഒരു രാജാവിനെ പോലെ.

ഒരു 28-29 വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയാണ് അടുത്തതായി വന്നത്. "അമ്മാവന്‍ മാത്രമേ വന്നുള്ളൂ?" - തന്നെ കാത്തു നിന്ന കാരണവരോട് അവള്‍ ചോദിച്ചു. "അതേ മോളെ. മോള് വേഗം വാ. അവര്‍ 9 മണിക്കാണ് നിന്നെ കാണാന്‍ വരുന്നത്. എല്ലാരും അതിന്റെ ഒരുക്കത്തിലാ".

അടുത്തയാളെ കണ്ട് എല്ലാരും ഞെട്ടി കാണും. ഒരു വലിയ LCD TV. നാല് വലിയ പെട്ടികള്‍. പുതിയ ഒരു ലാപ്ടോപ്. അങ്ങിനെ അങ്ങിനെ കുറെ സാധനങ്ങളുമായാണ് അയാള്‍ വരുന്നത്. പക്ഷെ അയാളോടും സഹതാപം തോന്നാന്‍ ആര്‍ക്കും അതികം സമയം വേണ്ടി വന്നില്ല. ഒരു വല്യ കൂട്ടം ആളുകള്‍ അയാളുടെ മേല്‍ ചാടി വീണു. "കുറെ പെട്ടികള്‍ ഉണ്ടല്ലോ". "TV ആര്‍ക്കാ മോനെ. വീട്ടില്‍ ഒന്നുണ്ടല്ലോ. എന്നാ അത് ഞാനങ്ങു എടുക്കാം". "അമ്മാവാ എന്റെ ലാപ്ടോപ്?". "മോനെ കുപ്പി ഇല്ലേ?". അയാള്‍ മൌനം ഭഞ്ജിച്ചു. "അമ്മാവാ, എല്ലാര്‍ക്കും പറഞ്ഞത് കൊണ്ടോന്നിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ വീട്ടില്‍ പോകാം".

എന്റെ സുഹൃത്ത്‌ അതാ വരുന്നു. ഞങ്ങള്‍ രണ്ടു പേരാണ് അവനെ കാത്തിരുന്നത്. രണ്ടാമന്‍ അവനെ കണ്ട ഉടനെ ഓടി കെട്ടിപ്പിടിച്ചു - "നീ ക്ഷീണിച്ചു". ഞാന്‍ അവന്റെ പെട്ടികള്‍ എടുത്തു കാറിന്റെ അടുത്തേക്ക് നടന്നു. അവര്‍ രണ്ടു പേരും പുറകില്‍ വരുന്നുണ്ടായിരുന്നു. "എടാ എന്റെ വിസ?" - രണ്ടാമന്റെ അന്വേഷണം. "ഉണ്ടെടാ, ഞാന്‍ മറക്കുമോ" എന്റെ സുഹൃത്തിന്റെ ഉറപ്പ്. പെട്ടികള്‍ കാറില്‍ വച്ചു പൂട്ടിയപ്പോള്‍ ഒരു കൈ എന്റെ തോളത്തു വന്നു. മറ്റേ കൈ എന്റെ കയ്യില്‍ ഒരു സ്പ്രേ പിടിപ്പിച്ചു. "വലുതായൊന്നും ഇല്ല. ഇതു നിനക്ക്". രണ്ടു വര്‍ഷം കഴിഞ്ഞ് അവന്‍ കുടുംബത്തില്‍ ഉള്ളവരെ കാണാന്‍ പോകുന്നു.

പ്രവാസികളേ ഇതിലേ.