Thursday, September 22, 2011

പട്ടി ഇട്ടു തിന്നേം ഇല്ല, പൂച്ചയെ കൊണ്ട് തീറ്റിക്കേം ഇല്ല

ഈ തലവാചകം കണ്ട് നിങ്ങള്‍ എന്താണാലോചിക്കുന്നതെന്ന് എനിക്കൂഹിക്കാം. ഇത്രേം വലിയ തലവാചകം എന്തിനായിരുന്നു? പിന്നെ അതിന് ഈ കഥയുമായുള്ള ബന്ധം എന്താണ്? ഈ കഥ മുഴുവന്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും; തലവാചകം ഈ കഥയ്ക്ക്‌ ഇണങ്ങിയതാണെന്ന്.

എന്റെ ആദ്യത്തെ ജോലിസ്ഥലത്തെ കുറിച്ച് പറയാം. അവിടെ രണ്ടേ രണ്ടു മലയാളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി കന്നഡികരും ഹിന്ദിക്കാരും മറ്റു ഭാഷക്കാരും. പോരാഞ്ഞതിന് ഞാന്‍ ജോലി ചെയ്യുന്ന വിഭാഗത്തില്‍ മറ്റു ഭാഷക്കാര്‍ മാത്രം. അവിടെ നിന്നാണ് ഞാന്‍ കന്നഡ സംസാരിക്കാന്‍ പഠിച്ചത്. പഠിക്കേണ്ടി വന്നു എന്ന് വേണമെങ്കില്‍ പറയാം. കന്നഡ മാത്രമല്ല. ജീവിതമെന്തെന്ന് പഠിച്ചതും ഏതവസ്ഥയിലും എങ്ങിനെ ജീവിക്കാം എന്ന് പഠിച്ചതും അവിടെ വച്ച് തന്നെ. നാലായിരം രൂപ മാത്രം ശമ്പളം വാങ്ങി ബാംഗളൂര്‍ പോലെ ഉള്ള ഒരു വന്‍ നഗരത്തില്‍ കുറെ ജീവനുകള്‍ ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവും അവിടെ വച്ച് തന്നെ.

കര്‍ണാടകത്തിലെ ഏറ്റവും വലിയ സമുദായമാണ് ലിംഗായത്ത്. നമ്മുടെ യെദ്യുരപ്പ സ്വാമികളുടെ സമുദായമെ. ആ സമുദായത്തിലെ സിദ്ധാര്‍ഥ്, രഞ്ജിത  എന്നിവരും ഞാനും. ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്.  സിദ്ധുവിന് രഞ്ജിതയെ ഇഷ്ടമായിരുന്നു. ഒരേ സമുദായം. രണ്ടു പേരും നല്ല കുടുംബങ്ങളില്‍ നിന്നുള്ളവരും. കല്യാണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നു സിദ്ധു കരുതി. പക്ഷെ രഞ്ജിതയ്ക്ക് ഇഷ്ടം ഇല്യാസിനെ ആയിരുന്നു. ഞങ്ങളുടെ കൂടെ തന്നെ ജോലിക്ക് ചേര്‍ന്നതാണെങ്കിലും കമ്പനിയുടെ ഡയറക്ടര്‍മാറില്‍ ഒരാളുടെ ബന്ധു ആയതു കൊണ്ട് ഉയര്‍ന്ന ജോലി, ശമ്പളം. കൂടാതെ കാശുള്ള വീട്ടില്‍ നിന്നായത്‌ കൊണ്ട് വരുന്നത് കാറില്‍ . ഈ വക ആടംബരങ്ങളാണ് രഞ്ജിതയെ ഇല്യാസിലേക്ക് അടുപ്പിച്ചത്. അവള്‍ ഒരു ആഡംബര പ്രിയയായിരുന്നു.

മലയാളി ആയ എന്നോട് അത്ര അടുപ്പം കാണിച്ചിരുന്നില്ലെങ്കിലും  സിദ്ധുവിനോട് ഇല്യാസിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ രഞ്ജിതയോട് തന്റെ മനസ്സില്‍ ഉള്ളത് തുറന്നു പറയുന്നത് ഇല്യാസിനോട് ചെയുന്ന തെറ്റായിരിക്കുമെന്ന് പാവം സിദ്ധു കരുതി. കാന്റീനില്‍ ഒന്നിച്ചിരുന്നുള്ള അവരുടെ ചിരിയും കളിയും സിദ്ധുവിനെ പലപ്പോഴും വിഷമിപ്പിച്ചിരുന്നു. കമ്പനിയിലെ തന്റെ സ്വാധീനം വച്ച് ഇല്യാസ് പലപ്പോഴും ഞങ്ങളുടെ വിഭാഗത്തില്‍ വന്നിരിക്കുകയും രഞ്ജിതയോട് സംസാരിച്ചു സമയം കളയുകയും ചെയ്യുക പതിവായിരുന്നു. അപൂര്‍വ്വം ചില സമയങ്ങളില്‍ ഡ്യൂട്ടി ടൈം വകവെക്കാതെ രഞ്ജിതയെ വിളിച്ച് പുറത്തു പോകുന്നതും കാണാം.

ഇല്യാസിന് രഞ്ജിതയോട് പ്രേമവും പ്രീതിയും(കന്നഡ) കുന്തവും ഒന്നും ഉണ്ടായിരുന്നില്ല. അവന്‌ അവള്‍ വെറും നേരമ്പോക്കായിരുന്നു. കൂട്ടുകാരോട് പൊങ്ങച്ചം പറയാനുള്ള ഒരു കാരണവും. സിദ്ധുവിന് അവളോടുള്ള ഇഷ്ടം ഇല്യാസിന് അറിയാമായിരുന്നു. എന്നിട്ടും അതിനെ മാനിക്കാനും അവന്‍ തയ്യാറായില്ല. ഒരു പെണ്ണിനെ അതും ആരും കൊതിക്കുന്ന ഒരു സുന്ദരിയെ മുട്ടിയുരുമ്മിയിരിക്കുന്ന സുഖം അവന്റെ തലയ്ക്കു പിടിച്ചിരുന്നു. കൂടെ താന്നു കൊടുക്കാനുള്ള മടിയും.

അവര്‍ തമ്മില്‍ ഉള്ള കൊഞ്ചി കുഴയല്‍ സഹിക്കവയ്യാതെ സിദ്ധു അവിടെ നിന്ന് രാജി വച്ചു പോയി. വേറെ ഒരു സ്ഥാപനത്തില്‍ ജോലി നോക്കുംബോളും ഞാന്‍ വഴി അവന്‍ രഞ്ജിതയുടെ കാര്യങ്ങള്‍ അറിയുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രേമത്തിന്റെ പേരില്‍ മുതലെടുക്കാന്‍ ശ്രമിച്ച ഇല്യാസുമായി രഞ്ജിത തെറ്റുന്നത്. അതോടെ അവള്‍ ജോലി അവസാനിപ്പിച്ച് പോകുകയും ചെയ്തു. അതികം വൈകാതെ തന്നെ അവളുടെ കല്യാണ വാര്‍ത്ത ഞങ്ങളെ തേടി എത്തി. ഇത്തവണയും കൊമ്പത്ത് തന്നെയായിരുന്നു പിടി. ഒരു ഗ്രാമം മുഴുവന്‍ തങ്ങളുടെ പേരില്‍ ഉള്ള ഒരു വല്യ കുടുംബത്തിലേക്കാണ്‌ അവള്‍ വിവാഹം കഴിഞ്ഞു പോകാന്‍ പോകുന്നത്. സിദ്ധുവിനും ഉണ്ടായിരുന്നു ഒരു കല്യാണ കുറി.

നേരത്തെ പറഞ്ഞ തലവാചകത്തിന്റെ കൂടെ ഒരു വരിയും കൂടി ചേര്‍ത്താല്‍ നമുക്ക് ഈ കഥയ്ക്ക്‌ ഒരു ഉപസംഹാരം ഉണ്ടാക്കാം. "പട്ടി ഇട്ടു തിന്നേം ഇല്ല, പൂച്ചയെ കൊണ്ട് തീറ്റിക്കേം ഇല്ല, അവസാനം കാക്ക കൊത്തിക്കൊണ്ടു പോകേം ചെയ്ത്"

2 comments: