Wednesday, January 18, 2012

യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌ (Yeswanthpur - Kannur Express)

ഒരാഴ്ചത്തെ സൈറ്റ് ജോലികള്‍ അവസാനിപ്പിച്ച് ഒരു ദിവസത്തെ വിശ്രമവും കഴിഞ്ഞ് നാട്ടിലേക്ക് പോവാന്‍ നില്‍ക്കുകയായിരുന്നു ഞാന്‍ . എട്ട് മണിക്ക് യശ്വന്ത്പൂരില്‍ നിന്നാണ് ട്രെയിന്‍ . യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്. ബാംഗളൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകാന്‍ പറ്റുന്ന ഏക ട്രെയിന്‍ ആണ് അത്. ബി ടി എം ലേയൌട്ടില്‍ നിന്ന് യശ്വന്ത്പൂര്‍ വരെ എത്താന്‍ രണ്ടു മണിക്കൂര്‍ ഞാന്‍ കണക്ക് കൂട്ടി. അതനുസരിച്ച് ഒരു 5.45 നു ഞാന്‍ ബി ടി എം ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും മജെസ്റിക് ബസ്‌ കയറി. അന്നൊരു വ്യാഴാഴ്ച സുദിനം ആയിരുന്നു. അടുത്ത ദിവസമാണെങ്കില്‍ മകര സംക്രാന്തിയുടെ അവധിയും. എല്ലാ മാരണങ്ങളും സ്വദേശങ്ങളിലേക്ക് മൂന്നു ദിവസത്തെ അവധിക്കായി യാത്രയാവുകയാണെന്നറിയാന്‍ എനിക്ക് റോഡിലെ പൊരിഞ്ഞ ബ്ളോക്കും ഒരു കടയിലെ "ಸಂಕ್ರಾಂತಿ ಹಬ್ಬದ ಶುಭಾಶಯಗಳು" ബോര്‍ഡും കാണേണ്ടി വന്നു. 

ജയനഗര്‍ എത്തിയപ്പോളേക്കും സമയം ഏഴിനോടടുത്തിരുന്നു. ഇനി മജെസ്റിക് എത്തി അവിടുന്ന് യശ്വന്ത്പൂര്‍ ബസ്‌ കയറി റെയില്‍വേ സ്റ്റേഷനില്‍ സമയത്തിന് എത്താന്‍ സാധിക്കില്ലെന്ന് എനിക്കുറപ്പായി. അത് കൊണ്ട് അവിടെ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു പോകാമെന്ന് ഞാന്‍ തീരുമാനിച്ചു. ഇറങ്ങിയ സ്ഥലത്താണെങ്കില്‍ ഒറ്റ ഓട്ടോ പോലും ഇല്ല. 2nd ബ്ളോക്കിലേക്ക് നടക്കുന്ന വഴിയില്‍ ഒരു ഓട്ടോ കിട്ടി. ഓട്ടോയില്‍ കയറിയ എനിക്ക് ഓര്‍മ വന്നത് "Jab We Met" സിനിമ ആണ്. ഓട്ടോകാരന്‍ ഞാന്‍ കയറിയ ഉടനെ പൂജ തുടങ്ങി. ഓട്ടോയില്‍ ഉള്ള നൂറു ദൈവങ്ങളുടെ പടത്തില്‍ തൊട്ടു വന്ദിച്ച് ഒരു പ്രാര്‍ത്ഥന ഒക്കെ ചൊല്ലി അങ്ങിനെ അങ്ങിനെ.... ആ സിനിമയില്‍ ഉള്ളത് പോലെ ഒരു മണിയടിയുടെ കുറവേ ഉണ്ടായിരുന്നുള്ളൂ. എല്ലാം കഴിഞ്ഞ് ഓട്ടോ ഓടിക്കുന്നതാകട്ടെ വളരെ പതുക്കെയും. പോരാത്തതിന് മുടിഞ്ഞ ട്രാഫിക്കും.

എട്ടു മണിക്കുള്ള വണ്ടി പിടിക്കാനാണ് ഞാന്‍ ഓട്ടോ കയറിയതെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞു. നാളെ രാവിലെ ഉള്ള വണ്ടിക്ക് ഇന്നെന്തിനാ പോകുന്നത് എന്നാണ് അയാള്‍ എന്നോട് മറുപടിയായി ചോദിച്ചത്. അയാള്‍ കളിയാക്കിയതാണെന്നാണ് ഞാന്‍ കരുതിയത്‌ . പക്ഷെ അല്ല. ഇന്ന് എട്ടു മണിക്കുള്ള വണ്ടിക്കാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ സഡന്‍ ബ്രേക്ക്‌ ഇട്ട് വണ്ടി നിര്‍ത്തി. ഒരു പുച്ഛം കലര്‍ന്ന ഭാവത്തില്‍ എന്നെ നോക്കി. നടക്കില്ല.

അയാളുടെ കാലു പിടിക്കുന്ന അവസ്ഥയില്‍ ആയിരുന്നു ഞാന്‍ . അയാളോട് താഴ്ന്ന സ്വരത്തില്‍ കെഞ്ചിയും മീറ്റര്‍ ചാര്‍ജിന്റെ ഇരട്ടി കൊടുക്കാമെന്നു വാഗ്ദാനം ചെയ്‌തും യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്രയും വേഗത്തില്‍ എത്തിക്കാമെന്ന് അയാളെക്കൊണ്ട് സമ്മതിപ്പിച്ചു. പിന്നെ ഒരു പോക്കായിരുന്നു. ഏതൊക്കെ ഊടു വഴിയിലൂടെ പോയെന്നോ എത്ര സിഗ്നല്‍ തെറ്റിച്ചെന്നോ അറിയില്ല. എട്ടു മണിക്ക് അഞ്ചു മിനിട്ടുള്ളപ്പോള്‍ യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുന്‍പില്‍ എത്തി. സന്തോഷത്തോടെ അയാള്‍ പറഞ്ഞ കാശും കൊടുത്ത് ഒരു നന്ദിയും പറഞ്ഞ് ഞാന്‍ സ്റ്റേഷന്റെ അകത്തേക്ക് ഓടി.

ദേ നില്‍ക്കുന്നു യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌ ഒന്നാമത്തെ പ്ളാറ്റ്ഫോര്‍മില്‍ തന്നെ. എനിക്ക് സമാധാനമായി. ഒരു ബോട്ടില്‍ വെള്ളം വാങ്ങി S6 കമ്പാര്‍ട്ട്മെന്റില്‍ എന്റെ സീറ്റില്‍ കയറി ഇരുന്നു. കമ്പാര്‍ട്ട്മെന്റിന്റെ ഉള്ളില്‍ ലൈറ്റ് പോലും ഇട്ടിട്ടില്ല. സ്റ്റുപിഡ് റെയില്‍വേ പീപ്പിള്‍ . കുറച്ചു പേര്‍ അവിടേം ഇവിടേം ഇരിക്കുന്നുണ്ട്‌ എന്നല്ലാതെ ഹോളിഡേക്കുള്ള തിരക്കൊന്നും ട്രെയിനില്‍ കാണാനില്ല. എട്ടു മണി കഴിഞ്ഞ് അഞ്ചു മിനിറ്റ് ആയി. തൊട്ടപ്പുറത്തെ പ്ളാറ്റ്ഫോര്‍മില്‍ നിന്ന് ഏതോ ട്രെയിന്‍ സ്റ്റാര്‍ട്ട്‌ ചെയ്തു മെല്ലെ നീങ്ങി തുടങ്ങി. ഉടനെ തന്നെ ഞങ്ങളുടെ ട്രെയിനും പുറപ്പെടെണ്ടാതാണ്. സമയമായല്ലോ. പക്ഷെ 8.15 ആയിട്ടും ട്രെയിന്‍ നീങ്ങുന്നില്ല. കാരണം അന്വേഷിക്കാന്‍ വേണ്ടി ഞാന്‍ പുറത്തിറങ്ങി. അപ്പോള്‍ വിളിച്ചു പറയാന്‍ തുടങ്ങി. "Train no 6517 Yeswantpur-Kannur Express via Mysore will leave from platform 1 at 8:35PM". മൈസൂര്‍ വഴിയോ??? ഹെന്റമ്മേ. അപ്പൊ എന്റെ ട്രെയിനോ?

അവിടെ ഉള്ള "Nandini" ഷോപ്പില്‍ അന്വേഷിച്ചു. അതെ. യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌ രണ്ടെണ്ണം ഉണ്ട്. ഞാന്‍ കയറേണ്ട വണ്ടി 6527 ആണ് കുറച്ചു നേരം മുന്‍പ് തൊട്ടപ്പുറത്തെ പ്ളാറ്റ്ഫോര്‍മില്‍ നിന്ന് പോയത്. നായിന്റെ മക്കള്‍ റെയില്‍വേ 8.35 ന് പോകേണ്ട മറ്റേ വണ്ടി 7.30 ആകുമ്പോള്‍ തന്നെ ഒന്നാമത്തെ പ്ളാറ്റ്ഫോര്‍മില്‍ കൊണ്ടിട്ടിരിക്കുന്നു. ഏകദേശം ഒരേ സമയത്ത് ഒരേ പേരുള്ള രണ്ടു വണ്ടി. അതും ലേറ്റ് ആയി പോകേണ്ട വണ്ടി ഒന്നാമത്തെ പ്ളാറ്റ്ഫോര്‍മില്‍ .

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌, ട്രെയിന്‍ നമ്പര്‍ 6527, 6517 എന്നിവ ഒരേ സമയത്ത് യശ്വന്ത്പൂര്‍ സ്റ്റേഷനില്‍ വ്യത്യസ്ത പ്ളാറ്റ്ഫോര്‍മില്‍ ഇരിക്കുമെന്നുള്ളതിനാല്‍ മാറി പോവാതിരിക്കാന്‍ സൂക്ഷിക്കുക.