Tuesday, September 15, 2009

ഒരു കല്യാണ മഹാമഹം

ഹാളിൽ വാദ്യങ്ങൾ കേൾകാം. പെ പേ... പെ പേ.. പെ പേ. വരനും വധുവും വേദിയിൽ എത്തിയിട്ടില്ല. മുഹൂർത്തം ആകുന്നു. മേക്കപ്പിട്ടു കഴിഞ്ഞിട്ടുണ്ടാവില്ല. അതു തന്നെ കാര്യം. സദസ്സിൽ ഈ വക കാര്യങ്ങൾ ആരൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുംബോൾ വരൻ എത്തി. വരനെ നയിക്കാനും എന്താണു ചെയ്യേണ്ടതെന്നു പറഞ്ഞു കൊടുക്കാനും വരന്റെ അച്ഛൻ കൂടെ തന്നെ ഉണ്ട്‌. ആദ്യമായിട്ടല്ലേ കല്യാണം കഴിക്കുന്നത്‌. ഒരു എക്സ്പീരിയൻസ്‌ ഉള്ള ആൾ കൂടെ ഇരിക്കട്ടെ എന്ന്‌ കരുതി ആയിരിക്കും. പൂജാരി മന്ത്രങ്ങൾ ചൊല്ലുകയാണ്‌. വരൻ വേദിയുടെ ഒരു വശത്തായി നിന്നു. ശ്രീ നാരായണ ഗുരുദേവന്റെ ഛായാചിത്രം വേദിയിലുണ്ട്‌. പൂജാരി വരനെ അടുത്തു വിളിച്ചു നമസ്കരിക്കാൻ പറഞ്ഞു. വരൻ ഗുരുദേവനെ നമസ്കരിച്ചു നേരെ വേദിയിലുള്ള മണ്ടപത്തിൽ ഇരിക്കാൻ ഓങ്ങി. സ്റ്റോപ്‌!!! പൂജാരി തടഞ്ഞു. എന്നിട്ടു വരന്റെ അച്ഛനോടു എന്തോ പറഞ്ഞു. മണ്ടപത്തെ രണ്ടു തവണ വലം വച്ചു വേണം കയറാൻ. വലം വെക്കുംബൊൾ സദസ്സിനെയും നമസ്കരിക്കണം. രണ്ടാമത്തെ തവണ വലം വെക്കുംബൊൾ വരന്‌ സംശയം. വീണ്ടും സദസ്സിനെ നമസ്കരിക്കണോ എന്ന്‌. ചെലവൊന്നും ഇല്ലാത്ത കാര്യമല്ലേ. ചെയ്തോളാൻ അച്ഛൻ പറഞ്ഞെന്നു തോന്നുന്നു. വരൻ മണ്ടപത്തിൽ കയറി ഇരുന്നു.

സമയം പോകുന്നു. വധു എത്തിയിട്ടില്ല. എന്താ ഇത്ര സമയം. വല്ലവന്റെം കൂടെ ഒളിച്ചോടിയോ??? അല്ല. തെറ്റിദ്ധരിക്കരുത്‌. അതാണല്ലോ നമ്മൾ ഈ സിനിമയിലൊക്കെ കാണുന്നത്‌. അതു കൊണ്ടു ചോദിച്ചതാ. ഇല്ല. ദാ വരുന്നു. കുണുങ്ങി കുണുങ്ങി ഒരു അരയന്നത്തെ പോലെ!!! കണ്ടാലറിയാം സാരിയുടുത്ത്‌ പരിചയമില്ല എന്ന്‌. നടക്കാൻ ബുദ്ധിമുട്ടുന്നു. ങും. ഞാൻ എന്റെ കമന്റ്‌ തിരുത്തുന്നു. അരയന്നത്തെ പോലെയാണ്‌ നടക്കുന്നതെങ്കിലും വടിയൂന്നി നടക്കുന്ന പോലെ!!! വീഴാതിരിക്കാൻ ശ്രദ്ധിച്ചു നിർത്തി നിർത്തി നടക്കുന്നു. വരനെ നയിക്കാൻ അച്ഛൻ മാത്രമെ ഉള്ളൂ എങ്കിൽ വധുവിനെ നയിക്കുന്നതു അച്ഛനും അമ്മയും ചേർന്നാണ്‌. മകളുടെ കല്യാണം ആണെന്ന ആശ്വാസത്തിൽ ആണു അച്ഛനെങ്കിൽ മകളെ കല്യാണം കഴിപ്പിച്ചയക്കുന്നതിന്റെ ചാരിതാർത്ഥ്യം അമ്മയുടെ മുഖത്തു കാണാം. വധു ഗുരുദേവ ചിത്രത്തിന്റെ മുൻപിൽ എത്തി നമസ്കരിച്ചു. അച്ഛൻ അവളെ മണ്ടപം വലം വെക്കാൻ ആനയിച്ചു. അവൾ പ്രസന്നവദനയായിരുന്നു. കഴുത്ത്‌ മുതൽ അരക്കെട്ടു വരെ ആഭരണങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു. ഒരു പുഞ്ചിരിയോടു കൂടെ അവൾ സദസ്സിനെ നമസ്കരിച്ചു. നമസ്കരിക്കുംബൊൾ ആഭരണങ്ങളുടെ തൂക്കം കൊണ്ടാണെന്നു തോന്നുന്നു അവൾ മുൻപോട്ടഞ്ഞു പോയി. അമ്മ അവളെ പിടിച്ചു നിർത്തി. മണ്ടപം വലം വെക്കുംബൊളാണ്‌ ശ്രദ്ധിച്ചതു. അവളുടെ മുടിയുടെ നീളം. ഞാൻ ഞെട്ടി. തൊളെല്ല്‌ വരെ പൊലും നീളമില്ല ശരിക്കും. അതു മുട്ടു വരെ നീളത്തിൽ വച്ചു കെട്ടിയിരിക്കുന്നു. അവൾ നടക്കുംബൊൾ അതു നിദംബങ്ങളിൽ തട്ടി ആടിയുലയുന്നു. എന്തൊക്കെ കോലം കെട്ടണം!!! പ്രായമായവരുടെയെല്ലാം കാലു തൊട്ടു വന്ദിച്ച്‌ അവൾ മണ്ടപത്തിലേക്കിരുന്നു. ഈ സാരി ഉടുത്താണെങ്കിൽ ചമ്രം മടഞ്ഞിരിക്കാൻ പറ്റണ്ടേ. അവൾ ഒരു വിധത്തിൽ ഇരുന്നു.

എല്ലാരുടെയും നോട്ടം തന്റെ മേലെ ആണെന്ന്‌ വധുവിനു തോന്നുന്നുണ്ട്‌. അവൾ എല്ലാരെം നോക്കി പുഞ്ചിരി തൂകുകയാണ്‌. പൂജാരിയുടെ നിർദ്ദേശം അനുസരിച്ച്‌ വരണമാല്യം അവൾ വരന്റെ കഴുത്തിൽ ചാർത്തി. വാദ്യമേളക്കാർ താലികെട്ട്‌ നോക്കി ഇരിക്കുവാണ്‌. നമ്മൾ സിനിമയിൽ ഒക്കെ കേൾക്കാറില്ലേ താലി കെട്ടുംബൊൾ ഉള്ള മ്യൂസിക്‌, അതു വായിക്കണമല്ലോ!!! പൂജാരി താലി വരന്റെ കയ്യിൽ കൊടുത്തു. വരനാണെങ്കിൽ കൈ വിറച്ചിട്ടും പാടില്ല. വാദ്യമേളക്കാർ താലികെട്ട്‌ മ്യൂസിക്‌ തുടങ്ങി. പെട്ടെന്ന്‌ രണ്ടു കൈ കൊണ്ടു പിടിച്ച താലി ഒരു കയ്യിൽ നിന്നു വിട്ടു പോയി. ഇതു കണ്ട വാദ്യമേളക്കാർ മ്യൂസിക്‌ പകുതി വച്ചു നിർത്തി. "പണ്ടാരമടങ്ങാൻ... ഒന്നു കെട്ടി തുലക്കുന്നുണ്ടൊ??? അല്ലങ്കിലേ കഷ്ടപ്പെട്ടാണു ഇരിക്കുന്നേ!!!" എന്ന ഒരു മുഖഭാവം വധുവിന്റെ മുഖത്തു ഞങ്ങൾ ശ്രദ്ധിച്ചു. ഒരു വിധത്തിൽ വരൻ താലി കഴുത്തിലേക്കെത്തിച്ചു. അപ്പോഴേക്കും വരന്റെ ചേച്ചി താലി വാങ്ങി വധുവിന്റെ കഴുത്തിൽ കെട്ടി. വാദ്യമേളക്കാർ മംഗളനാദം മുഴക്കി. വരൻ വധുവിനെ ഹാരമണിയിച്ചു. നവദംബതികൾ മണ്ടപത്തിൽ എഴുന്നേറ്റു നിന്നു. വധുവിന്റെ അച്ഛൻ അവളുടെ വലത്തെ കൈ വരന്റെ വലത്തെ കയ്യിൽ പിടിപ്പിച്ചു. പൂജാരി അനുഗ്രഹാശിസ്സുകളോടെ മണ്ടപത്തെ വലം വെക്കാനുള്ള നിർദ്ദേശം കൊടുത്തു. വലം വച്ചു മാതാപിതാക്കളുടെ കാലിൽ വീണ്‌ അനുഗ്രഹം വാങ്ങി വരൻ വധുവിന്റെ കൈ പിടിച്ചു വേദിയിൽ നിന്നും താഴേക്കു നടത്തം തുടങ്ങി. കിട്ടിയ മീനിനെ കടിച്ചു കൊണ്ടു ഓടി പോകുന്ന പൂച്ചയെ പോലെ. സ്റ്റോപ്‌!!! ഇത്തവണ തടഞ്ഞതു വരന്റെ അച്ഛനാണ്‌. "ഫോട്ടോ സെഷൻ ഉണ്ട്‌". വരന്‌ തന്റെ അച്ഛനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെന്നു തോന്നുന്നു. പൂച്ചക്കു മീൻ ഇട്ടു കൊടുത്തിട്ടു ഇപ്പൊ തിന്നാൻ പാടില്ല, പിന്നെ തിന്നാൽ മതി എന്നു പറഞ്ഞ പോലെ ആയി ഇത്‌. ഒരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ഫോട്ടോ പോലെ ഇരിക്കും ഒരുമിച്ചു നിന്നാൽ. ശ്രീനിവാസന്റെ വടക്കു നോക്കി യന്ത്രമാണ്‌ എനിക്കു അപ്പോൾ ഓർമ വന്നത്‌. ഒരു വ്യത്യാസമുണ്ട്‌. ഇവിടെ വരനു തന്നെയാണ്‌ ഉയരം കൂടുതൽ.

ഫോട്ടോയിലും വീഡിയോയിലും ചിരിച്ചു കാണിച്ചു ഒരു വിധം കഴിഞ്ഞു. അവരെ മാതാപിതാക്കൾ ഊണു കഴിക്കാൻ കൊണ്ടുപോയി. രണ്ടു ദിവസം പട്ടിണിക്കിട്ട പോലെയാണ്‌ വധു ഊണു കഴിക്കുന്നത്‌. സാംബാറും തോരനും അവിയലും ഒക്കെ കൂട്ടി ഉരുട്ടി വിഴുങ്ങുകയാണ്‌. രണ്ടും മൂന്നും തവണ പായസവും വാങ്ങിച്ചു. ഊണൊക്കെ കഴിഞ്ഞു ഊട്ടുപുരയുടെ പുറത്തെത്തിയപ്പോൾ അവരുടെ കാർ വന്നു. അവരെ കൊണ്ടു പോകാൻ. വധുവിന്റെ അച്ഛനും അമ്മയും കാറിന്റെ അടുത്ത് നില്പുണ്ട്. അച്ഛന്റെ കണ്ണുകള്‍ ചുകന്നിരിക്കുന്നു. അമ്മ കരയുക തന്നെയാണ്. സ്ത്രീകള്‍ അങ്ങിനെയാണ്. അത് കണ്ടതോടെ വധുവും കണ്ണീരണിഞ്ഞു. അമ്മയെ കെട്ടിപ്പിടിച്ചു കരയുകയാണ് പിന്നെ ഉണ്ടായത്. അച്ഛന്‍ അവളെ ആശ്വസിപ്പിച്ചു. അവര്‍ അവളെ അനുഗ്രഹിച്ചു. എന്നിട്ട് കാറില്‍ കയറ്റി. കണ്ണീരണിഞ്ഞിരിക്കുന്ന തന്റെ വധുവിനെ കണ്ടു വരന്‍ അവളുടെ കൈക്ക് പിടിച്ചു. "കരയണ്ട... ഇനി നിനക്ക് ഞാന്‍ ഉണ്ട്" എന്നാണോ അതിനു അര്‍ഥം??? വധു പുഞ്ചിരി തൂകി. ഇനി അവരുടെ മാത്രം ലോകം. എല്ലാരും പിരിഞ്ഞു പൊയ്കൊള്ളു. പൂച്ച സ്വൈര്യമായി മീൻ തിന്നട്ടെ.

No comments:

Post a Comment